ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എന്ന നിലയിലാണ്. ഇതോടെ 270 റൺസിന്റെ ലീഡായി. നാലാംദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ യശസ്വി ജയ് സ്വാളിന്റെ വിക്കറ്റ് നഷ്ടമായി.
ജയ്സ്വാൾ ഡക്കായി മടങ്ങി. തുടർന്ന് ക്രീസിൽ ഒന്നിച്ച കെ.എൽ. രാഹുലും ദേവ്ദത്ത് പടിക്കലും സ്കോർ ഉയർത്തി. ഇതിനിടെ (35) രാഹുലും പുറത്തായി. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (8) മടങ്ങി. 43 റൺസുമായി ദേവ്ദത്ത് പടിക്കലും ആറു റൺസുമായി പന്തുമാണ് ക്രീസിൽ.
നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 462 റൺസിനെതിരേ ശ്രീലങ്ക 284 റൺസിന് പുറത്തായിരുന്നു. ഇതോടെ 178 റൺസ് ലീഡോടെയാണ് രണ്ടാമിന്നിംഗ്സിൽ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. സെഞ്ചുറി നേടിയ സൊനാൽ ദിനുഷയുടെ (100) പ്രകടനമാണ് ലങ്കയെ ഫോളോ ഓൺ ഒഴിവാക്കാൻ സഹായിച്ചത്.